Monday 5 December 2011

അനുഭവ കഥ (ഒരു പെണ്ണുകാണല്‍ ചടങ്ങ് )






ഞാനും സുരേഷും ( സുരേഷ് എന്നേക്കാള്‍ കറുത്തിട്ടാണ്,ഉയരവും കുറവാണു അതാണ് അവനെ കൂട്ടാന്‍ കാരണം) കൂടിയാണ് അവളുടെ വീട്ടില്‍ പോയത് .വീട്ടിലേക്ക് കയറുമ്പോള്‍ ഉമ്മറത്ത്‌ അവളുടെ മുത്തശ്സന്‍ ഇരിപ്പുണ്ട് ,"ഇയാളെയോന്നും ദൈവം വിളിച്ചില്ലേ" എന്നാണ് എനിക്കപ്പോ തോന്നിയതെങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാതെ വെളുക്കെ ചിരിച്ചുകൊണ്ട് കൊലയില്‍ കയറി ഇരുന്നു എന്റെ അടുത്ത് സുരേഷും. അവളുടെ അമ്മ ഞങ്ങളെ കണ്ടപാടെ അകത്തേക്ക് പോകുന്നത് കണ്ടു "ചായ വേണ്ട" എന്ന് പറയണമെന്നുണ്ടായിരുന്നു ഒരു ധൈര്യത്തിനായി രണ്ടെണ്ണം അടിച്ചിട്ടാണ് പോയത് "പിരിയും അതുകൊണ്ടാ" ഇതൊക്കെ പുറത്തു പറയാന്‍ പറ്റുമോ.മുത്തശ്ശനെ കൂടാതെ അവളുടെ അമ്മാവന്‍ അവിടെ ഉണ്ട്
മൂപ്പരെ കണ്ടാലറിയാം രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തിലാണെന്ന്  "നമുക്ക് പറ്റിയ ബന്ധം" എന്ന് എന്റെ മനസ് പറഞ്ഞു.ഇതൊക്കെ ആലോചിക്കുന്നതിനിടെ അമ്മാവന്‍ പറഞ്ഞു "എന്നാ കുട്ടിയെ കാണാം ല്ലെ !" ഞാന്‍ കാണാം എന്നോ കാണണ്ട എന്നോ പറഞ്ഞില്ല പക്ഷെ സുരേഷിന് അമ്മാവന്‍ അവസാനം പറഞ്ഞ 'ല്ലെ !' എന്ന വാക്ക് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു (ഒരുമാതിരി നമ്പൂതിരി പറയേണ പോലെ സുരേഷ് ഇത്തിരി താഴ്ന്ന ജാതിയാണേ) അവന്‍ അതിനു കൊടുത്ത മറുപടി അതുപോലൊരെണ്ണം "വിളിക്ക്യ" അവന്റെ മോന്തെമ്മന്നു ഞാനിതുവരെ കേള്‍ക്കാത്ത മലയാളം എന്തായാലും കൊള്ളാം.എന്റെ കയ്യും കാലും വിറക്കുന്നുണ്ടോ "ഭഗവാനെ ഷാപ്പില്‍ കൊടുത്ത കായി പോയോ" ഇല്ല ഞാന്‍ കുറച്ചു ഗൌരവത്തില്‍ ഇരുന്നു.ഒറ്റ നോട്ടത്തില്‍ അവളെ എനിക്കിഷ്ടമായി എന്നെ കണ്ടപ്പോ അവളുടെ മുഖം വിളറിയോ സുരേഷിനും വല്ലാത്ത ഒരു പ്രശ്നം എന്നേക്കാള്‍ വിറക്കുന്നത്  അവനാണോ  ചിലപ്പോള്‍ എനിക്ക് തോന്നിയതായിരിക്കും. ചായ കുടിക്കുന്നതിനിടെ അമ്മാവന്‍ ചോദിച്ചു നിങ്ങള്‍ക്കെന്തെലും സംസാരിക്കാനുണ്ടോ ഞാന്‍ പെട്ടെന്ന് തപ്പിയത് എന്റെ പാന്റ്സിന്റെ കീശയാണ് " ദൈവമേ വീണു പോയോ" ഇല്ല ഞാന്‍ ഒരു ചൂയിങ്ങം എടുത്ത് വായിലിട്ടു ചൂയിങ്ങം തിന്നാല്‍ രണ്ടുണ്ട് കാര്യം ഷാപ്പിലെ മണവും ഒഴിവാക്കാം മുഖത്ത് വരുന്ന ഒരുമാതിരി പുളിച്ച ഭാവങ്ങള്‍ പുറത്തു കാണാതെ അഡ്ജസ്റ്റ് ചെയ്യാം. ഞാന്‍ അകത്തേക്ക്  കടക്കുമ്പോള്‍ വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ആദ്യരാത്രിക്ക് റിഹേഴ്സല്‍ ചെയ്യുന്ന പോലെ അവള്‍ ജനലും പിടിച്ചു പുറം തിരിഞ്ഞു നില്‍ക്കുന്നു വെറും രണ്ടു മിനുട്ട് അകത്തേക്ക് പോയതിനെക്കാള്‍ നാലിരട്ടി സ്പീഡില്‍ ഞാന്‍ തിരിച്ചു വന്നു.അപ്പോള്‍ എന്റെ മുഖത്ത് ഇഞ്ചി കടിച്ച കുരങ്ങിന്റെ മോന്ത പോലെ ആയിരിക്കണം "പടച്ചോനെ ചൂയിങ്ങം ഇല്ലായിരുന്നെങ്കില്‍"  അപ്പോഴാണ് മുത്തശ്ശന്റെ ചോദ്യം "എന്താ മോനെ" ഒറ്റ ചവിട്ടിനു കസേരയില്‍ നിന്നും താഴെ തള്ളിയിടാനാണ് എനിക്ക് തോന്നിയത് ഞാന്‍ സുരേഷിനെപോലും നോക്കാതെ വെടികൊണ്ട പന്നിയെപ്പോലെ ഓടി.ആ രണ്ടു മിനിറ്റിലാണ് എനിക്ക് മനസിലായത് അവളുടെ മുഖം വിളറാന്‍ കാരണവും എന്നേക്കാള്‍ സുരേഷിന്റെ കയ്യും കാലും വിറക്കാന്‍ കാരണവും ഒന്നാണെന്ന് (അവര്‍ ഒടുക്കത്തെ പ്രണയത്തില്‍ ആണെന്ന്) .ഒരു നഗ്ന സത്യം കൂടി പറയാം അവളിപ്പോ സുരേഷിന്റെ സഹധര്‍മിണിയാണ്.........

No comments:

Post a Comment